ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണ മാലയും വളയും വിൽപന നടത്താനും മുത്തുവും പ്രദീപുമാണ് സഹായിച്ചത്. വർക്കലയിൽ നിന്നാണ് ഇരുവരെയും പിടിയിലായത്. റെയിൽവേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽവേ സിഐ കൃസ്പിൻ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. കേസിൽ രണ്ട് പേർ കൂടി പിടിയാലാകാനുണ്ടെന്നാണ് സൂചന.
ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാർട്ട്‌മെന്റിൽ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവർ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Story Highlights: train attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here