പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച 21 പേർക്കെതിരെ പൊലീസ് കേസെടുത്തു
കശ്മീരിൽ പലസ്തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗാസയിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിലെ തെരുവുകളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. പലസ്തീൻ അനുകൂല ചുവരെഴുത്ത് നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കൊവിഡ് സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പ്രതിഷേധക്കാരോട് പുറത്തിറങ്ങരുതെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും കശ്മീർ പൊലീസ് ഉത്തരവിട്ടു. അറസ്റ്റിലായ 20 പേർ ശ്രീനഗറിൽ നിന്നും ഒരാൾ ഷിപ്പ്യാനിൽ നിന്നുമാണ്. പ്രതിഷേധിക്കാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതിഷേധക്കാർക്കിടയിൽ ഇസ്രയേൽ പതാക കത്തിച്ചവരുമുണ്ടെന്നാണ് റിപ്പോർട്ട്.
പലസ്തീനികളെ പിന്തുണച്ച് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ നഗരത്തിലും പ്രതിഷേധം നടന്നിരുന്നു. പലസ്തീനെ സ്വതന്ത്രമാക്കുക, പലസ്തീനികൾക്കുള്ള മനുഷ്യാവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്.
അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്നും ആക്രമണങ്ങളും, പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശവും ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കിഴക്കൻ ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ തുടങ്ങിയ സംഘർഷം വളരെ പെട്ടന്നാണ് തീവ്രമായത്. ടെൽ അവീവിലും ഗാസയിലും ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സമാധാന മാർഗങ്ങൾ തേടണമെന്നാണ് ലോക രാജ്യങ്ങളുടെയും യുഎന്നിന്റെയും ആവശ്യം.
Story Highlights: protest aginst israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here