ചെല്ലാനത്ത് തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിൽക്കുന്ന ചെല്ലാനം പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ സംഘടിപ്പിക്കും. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപിആർ ഉയരാൻ കാരണമായത്. ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നഷ്ടമായതിനാൽ ഓൺലൈൻ രജിസ്ട്രേഷനും പ്രദേശവാസികൾക്ക് ദുഷ്കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികൾക്ക് മാത്രമായി പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
അതേസമയം, ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും, സജി ചെറിയാനും ഇന്നലെ പറഞ്ഞു. കടലാക്രമണം തടയുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാർ. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ നേതൃത്വത്തിൽ ഉള്ള സംഘം ചെല്ലാനത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടുകയും സമീപത്തെ തോടുകൾ ഉടൻ ശുചീകരിക്കുകയും ചെയ്യും. 16 കോടി ചിലവഴിച്ചുള്ള ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി കെട്ടൽ ഉടൻ ആരംഭിക്കും. 8 കോടി ചെലവഴിച്ചുള്ള ജിയോ ട്യൂബ് നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
Story Highlights: Special vaccination session from Monday in Chellanam onwards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here