പാലായിലെ വികസനം; പരിഹാരമുണ്ടാക്കാന്‍ മാണി സി കാപ്പന് മത്സരവുമായി ജോസ് കെ മാണി
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാലായുടെ വികസന വിഷയങ്ങളില്‍ സജീവമായി ജോസ് കെ മാണി. എംഎല്‍എ ആയ മാണി സി കാപ്പനും, ഭരണ പക്ഷത്തുള്ള ജോസ് കെ മാണിയും തമ്മില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മത്സരമാണ്. മണ്ഡലത്തില്‍ ചെറിയ പദ്ധതികള്‍ക്ക് പോലും ഇരു പക്ഷവും വലിയ അവകാശ വാദങ്ങളും പ്രചാരണവുമാണ് നടത്തുന്നത്.
വര്‍ഷങ്ങളായി പണി മുടങ്ങിക്കിടക്കുന്ന ചേര്‍പ്പുങ്കല്‍ പാലത്തിന് വേണ്ടി ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഇടപെടല്‍. പാലം പണി ഉടന്‍ പുനരാരംഭിക്കുന്നതില്‍ മന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ താന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് പാലം പണിക്കായി ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത് എന്ന് സ്ഥലം എംഎല്‍എ മാണി സി കാപ്പന്‍ വ്യക്തമാക്കി. ജോസ് കെ മാണിയുടെ ചെയ്തികള്‍ എട്ടുകാലി മമ്മൂഞ്ഞിനെ ആണ് അനുസ്മരിപ്പിക്കുന്നത് എന്നും പരിഹാസം. ‘അവിടെ ആ തൂണ്‍ അങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് 7 വര്‍ഷം ആയി. അയാള്‍ വരട്ടെ, ഒരുമിച്ചു പ്രവര്‍ത്തിക്കാം.’ എന്നാണ് മണി സി കാപ്പന്‍ പറഞ്ഞത്.
പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് അനുവദിക്കപ്പെട്ടതിലും മുമ്പ് ഇരുപക്ഷവും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. യാഥാര്‍ത്ഥ്യമാകുന്ന പദ്ധതികളെ ചൊല്ലിയാകും പാലായിലെ ഇനിയുള്ള രാഷ്ട്രീയ പോരാട്ടമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Story Highlights: jose k mani, mani c kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here