ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപിൽ നിന്ന് മടങ്ങാൻ ഉത്തരവ്

ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപിൽ നിന്ന് മടങ്ങാൻ ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാർക്ക് മടങ്ങേണ്ടി വരും.
നിലവിൽ ദ്വീപിലുള്ള തൊഴിലാളികൾക്ക് ഒരാഴ്ചത്തേക്ക് പെർമിറ്റ് നൽകും. ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡവലപ്മെൻ്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എഡിഎമ്മിൻ്റെ അനുമതി വേണം.
ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇന്നലെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നത്. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്കൂളുകളിൽ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിനെതിരെ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ നിയമവും.
Story Highlights: administration asks non lakshadweep natives to leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here