കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്തിമ തീരുമാനം അറിയിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂൺ 21നകം നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഏകീകൃത നയം വേണമെന്നുമുള്ള പൊതുതാൽപര്യഹർജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ കുറവ് തുടരുന്നു. 24 മണിക്കൂറിനിടയിൽ 91,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,403 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 3,63,079 ആയി ഉയർന്നു.
11,21,671 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതുവരെ രോഗം ബാധിച്ചത് 2,92,74,823 പേർക്കാണ്. 2,77,90073 പേർ ആകെ രോഗമുക്തരായി. പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിദിന മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് രാജ്യത്തുള്ളത്. 24,60,85,649 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
Story Highlights: Center is considering paying compensation to the families of those who died due to covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here