തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തി
തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തി. 33 പാസ്സുകളിലായി കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്ക് മരങ്ങളുമാണ് മുറിച്ചു കടത്തിയത്. വിവാദമായതോടെ കേസെടുത്ത് മുഖം രക്ഷിക്കുകയാണ് വനം വകുപ്പ്. മച്ചാട് റേഞ്ചിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തു. 33 പാസ്സുകളുടെയും ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്.
തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി, പട്ടിക്കാട്, മച്ചാട് റേഞ്ചുകളിലാണ് വ്യാപകമായി മരം മുറി നടന്നത്. വയനാട്ടിലെ മരം കൊള്ളയിൽ നിന്നും വ്യത്യസ്തമായി കർഷകർ ഉൾപ്പടെ ഉള്ള ആളുകൾ അവരുടെ സ്ഥലങ്ങളിൽ നിന്നും മരം മുറിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്ന് വനം വകുപ്പ് പറയുന്നു. എന്നാൽ വൃക്ഷ വില നൽകി റിസർവ് ചെയ്തിട്ടുള്ള മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. അതിനാൽ തേക്ക്, ഈട്ടി എന്നിവ മുറിച്ചവർക്കെതിരെ കേസെടുക്കും. വനം വകുപ്പ് നൽകിയ പാസ്സിനെ തുടർന്ന് പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച് മാറ്റിയ കർഷകർക്കെതിരെയും കേസെടുത്തു.
അപ്പോഴും പാസ്സ് ലഭിച്ചതുകൊണ്ടല്ലേ മരം മുറിച്ചതെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ഇല്ല. അതിന് പുറമെ മറ്റ് ചിലർ സമ്പത്തിക ലാഭത്തിനു വേണ്ടി കൊള്ള നടത്തിയിരുന്നു. ഇത്തരത്തിൽ മച്ചാട് നിന്ന് കടത്തിയ മരങ്ങൾ മലപ്പുറം വാണിയമ്പലത്ത് നിന്നും വനം വകുപ്പ് പിടിച്ചെടുത്തു. തൃശൂർ ജില്ലയിൽ അഞ്ചു കോടിയിലേറെ വിലവരുന്ന മരങ്ങൾ ഇതിനോടകം മുറിച്ചു കടത്തിയതയാണ് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
Story Highlights: wood robbery in thrissur machaad range
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here