സ്പുട്നിക് വി വാക്സിൻ ഈ മാസം 15 മുതൽ രാജ്യത്ത് ലഭ്യമാവും
റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക് വി വാക്സിൻ ഈ മാസം 15 മുതൽ ലഭ്യമാകും. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ നിന്നാണ് വാക്സിൻ ലഭ്യമാവുക. രാജ്യത്ത് വാക്സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്പുട്നിക് എത്തുന്നത്. ഇതുവരെ, രാജ്യത്തെ ജനസംഖ്യയുടെ 3 ശതമാനത്തിനു മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കണക്ക്.
സ്പുട്നിക് വാക്സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉൾപ്പെടെയാണ് ഈ വില.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേർ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതിൽ മാത്രമാണ്.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേർ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയിൽ 3303 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.
Story Highlights: Sputnik V To Be Available From June 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here