ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മുന്‍പും സ്പിരിറ്റ് തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍; ജീവനക്കാരന്‍ കൈപ്പറ്റിയത് 25 ലക്ഷം രൂപ
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മുന്‍പും സ്പിരിറ്റ് തട്ടിപ്പ് നടന്നതായി അറസ്റ്റിലായ ടാങ്കര്‍ ഡ്രൈവറുടെ മൊഴി. ജീവനക്കാരനായ അരുണ്‍കുമാറിന് നാലുതവണയായി 25 ലക്ഷം രൂപ കൈമാറിയെന്ന് ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍മാര്‍ സമ്മതിച്ചു. അതിനിടെ ജനറല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലേക്കുള്ള 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റതിന് അറസ്റ്റിലായ ടാങ്കര്‍ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ പഴയ കഥകള്‍ പുറത്തുവന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജൂണ്‍ 30 വരെ 36 ലക്ഷം സ്പിരിറ്റ് എത്തിക്കാനുള്ള കരാറായിരുന്നു അസോസിയേറ്റ് ട്രാന്‍സ്‌പോര്‍ട്ടിനുണ്ടായിരുന്നത്. ഇതിനിടെ അറസ്റ്റിലായ ജീവനക്കാരന്‍ അരുണ്‍കുമാറിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് ജീവനക്കാരുടെ മൊഴി. അരുണ്‍കുമാറും ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാറും സിജു തോമസും റിമാന്‍ഡിലാണ്. അരുണ്‍കുമാറിന് ഒറ്റയ്ക്ക് ഇത്ര വലിയ സ്പിരിറ്റി വെട്ടിപ്പ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിപ്പട്ടികയിലുള്ള ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ ഒളിവില്‍ പോയി. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമവും നടത്തുന്നുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യുക. പ്രതികള്‍ക്കെതിരെ അബ്കാരിആക്ട്, ഗൂഡാലോചന, വഞ്ചന കുറ്റം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Story Highlights: spirit fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here