പ്രളയത്തെ മറികടക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘ഓപ്പറേഷന്‍ പ്രവാഹ്’

പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ഓപ്പറേഷന്‍ പ്രവാഹ് എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ജൂലായ് 31ന് ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ പ്രളയജലം ഒഴുക്കി വിടുന്ന തരത്തിലാണ് പദ്ധതി.
തീവ്ര മഴക്കാലം അടുത്തുവരാനിരിക്കെ പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായാണ് കൊച്ചി വിമാനത്താവളത്തില്‍ സംയോജിത വെളളപ്പൊക്ക നിവാരണ പദ്ധതി നടപ്പാക്കുന്നത്. സിയാല്‍, ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപ്പറേഷന്‍ പ്രവാഹ്. പ്രതിവര്‍ഷം ഒരുകോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കൊച്ചി വിമാനത്താവളത്തില്‍ 130 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചെങ്ങല്‍തോടിന് സമാന്തരമായുള്ള ഡൈവേര്‍ഷന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
അതേസമയം റണ്‍വെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിംഗ് സംവിധാനം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പെയ്ത അതിതീവ്രമഴയുടെ സാഹചര്യം നേരിടാന്‍ കഴിയും വിധമാണ് പുനരുദ്ധാരണ പ്രവൃത്തികള്‍. ഓപ്പറേഷന്‍ പ്രവാഹിന്റെ രണ്ടാം ഘട്ടത്തില്‍ ചെങ്ങല്‍തോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവ് വരും.
Story Highlights: kochi airport, nedumbassery airport, flood, operation parvaah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here