സ്റ്റാന്‍ സ്വാമിയുടെ മരണം; രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. സ്റ്റാന്‍ സ്വാമിയോടുണ്ടായ ക്രൂരതയും സംഭവത്തിലുള്ള ദുഃഖവും അറിയിച്ചാണ് കത്ത്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതിനും ജയിലില്‍ തുടരുന്നതിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിഎടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ഭീമ കൊറേഗാവ് കേസില്‍ ജയിലിലടച്ചവരെയും രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, മമതാ ബാനര്‍ജി,എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് കത്തയച്ചത്.
സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം മുംബൈ ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ക്ക് ജസ്യൂട്ട് സഭയുടെ മുംബൈ പ്രൊവിന്‍ഷാള്‍ ഫാ.അരുണ്‍ ഡിസൂസ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.
സ്റ്റാന്‍ സ്വാമി തിങ്കളാഴ്ച തടവിലായിരിക്കെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഭീമകൊറേഗാവ് കേസിലാണ് ഫാ. സ്റ്റാന്‍ സ്വാമി എന്‍ഐഎ അറസ്റ്റിലാകുന്നത്. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
Story Highlights: stan swamy, ramnath kovind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here