ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് തൊഴിൽ-പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമനിധി ബോര്‍ഡുകളില്‍ ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. ഇതിനായി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
ക്ഷേമനിധി ബോര്‍ഡില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കണം. ബോര്‍ഡുകള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധമുണ്ടാക്കണം. അംഗത്വം വര്‍ധിപ്പിക്കുന്നതിനായി വിവിധ ബോര്‍ഡുകളുമായി ആലോചിച്ച് കാമ്പയിനുകളും സ്‌പെഷ്യല്‍ ഡ്രൈവുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
പരാതികളിലും അപേക്ഷകളിലും പ്രതിദിന നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. പൊതുജനങ്ങള്‍ പരാതികളും അപേക്ഷകളും നല്‍കിയാല്‍ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പു വരുത്താന്‍ ഓഫീസുകള്‍ക്ക് കഴിയണം. രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഉള്‍പ്പെടെ അപേക്ഷ ലഭിക്കുന്ന ദിനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കരുത്താകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി നിലനിൽക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാറ്റുവിറ്റി സംബന്ധമായതുള്‍പ്പെടെയുള്ള കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണം.സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here