അഭിപ്രായപ്രകടത്തിന് ഇല്ലെന്ന് എ വിജയരാഘവന്‍; സിപിഐഎമ്മിനെതിരെ നടക്കുന്നത് കള്ളപ്രചാരണം

സിപിഐഎമ്മിനെതിരെ സിപിഐ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ അഭിപ്രായ പ്രകടനത്തിനില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.
ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം ഉപയോഗിക്കുന്നു എന്നത് കള്ളപ്രചാരണമാണെന്ന് എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. രാമനാട്ടുകര കേസില്‍ ഉള്‍പ്പെട്ടവരാരും പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ ലഭിക്കില്ല. എല്ലാ പാര്‍ട്ടികളും ഒരുപോലെയെന്ന് വരുത്താനാണ് മാധ്യമ ശ്രമമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കേസിലെ പ്രതിസ്ഥാനത്ത് വന്ന ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്റെ മാത്രം പേരിലാണ് ഇത്തരം ആരോപണങ്ങള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ഇതില്‍ ഉള്‍പ്പെട്ടവരാരും പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സിപിഐഎം.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്ക്കരണം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ടിക്കറ്റില്‍ ക്രിമിനലുകള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ജയിച്ചുവരുന്നു. സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജയരാഘവന്‍ ദേശാഭിമാനി ലേഖനത്തില്‍ വ്യക്തമാക്കി.
Story Highlights: a vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here