കിറ്റെക്‌സിനെതിരായ സംഘടിത ആക്രമണം ആദ്യമല്ല; ഭരണതലത്തിൽ നിന്ന് പലതവണ ഇടപെടലുണ്ടായെന്ന് സാബു ജേക്കബ്

കിറ്റെക്‌സിന് നേരെയുള്ള സംഘടിത ആക്രമണം ആദ്യമല്ലെന്ന് എം.ഡി സാബു ജേക്കബ്. ഭരണതലത്തിൽ നിന്ന് പലതവണ ഇടപെടലുണ്ടായി. കഴിഞ്ഞ 53 വർഷത്തിനിടെ പലതവണ ആക്രമിക്കപ്പെട്ടു. പല പീഡനങ്ങളും സഹിച്ചാണ് വ്യവസായം തുടർന്നത്. നാട് നന്നാകണമെന്നും തൊഴിലുണ്ടാകണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ് പിടിച്ചുനിന്നതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റിഫോറിന്റെ എൻകൗണ്ടറിലാണ് സാബു ജേക്കബിന്റെ പ്രതികരണം.
തെലങ്കാനയിലെ വ്യവസായ നിക്ഷേപം ഒറ്റ രാത്രികൊണ്ട് എടുത്ത തീരുമാനമല്ല. ആക്രമിക്കപ്പെട്ടപ്പോഴൊക്കെ ഈ തീരുമാനം മനസിലുണ്ട്. തങ്ങൾക്ക് നേരെ പല തവണ സംഘടിത നീക്കമുണ്ടായി. 1973, 78, 88, 93, 2001, 2012 തുടങ്ങിയ വർഷങ്ങളിലെല്ലാം അത്തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടു. ഉദ്യോഗസ്ഥരുടെ ആഗ്രഹത്തിന് ഒത്താശ ചെയ്തില്ലെങ്കിൽ തഴയപ്പെടും. സത്യം പറഞ്ഞാൽ 53 വർഷം പിടിച്ചു നിൽക്കുകയായിരുന്നു.
ജനിച്ച നാടിനോടുള്ള കടപ്പാടുകൊണ്ടാണത്. സംസ്ഥാനത്ത് 2012 ന് ശേഷം ഒരു നിക്ഷേപവും നടത്തിയിട്ടില്ല. കേരളം സുരക്ഷിതമല്ല എന്ന തോന്നലാണ് കാരണം. ഉള്ളത് പോലും നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ല. നല്ലൊരു അന്തരീക്ഷമുണ്ടായിരുന്നുവെങ്കിൽ 50,000 പേർക്കെങ്കിലും ജോലി നൽകുമായിരുന്നുവെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
Story Highlights: sabu jacob, kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here