നിയസഭാ കയ്യാങ്കളിക്കേസ്; നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമായിരിക്കെ നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വം പൂർണ പിന്തുണ നൽകിയെങ്കിലും വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഇന്ന് ഉണ്ടാകും.
മന്തി വി. ശിവൻകുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ട്. എന്നാൽ സുപ്രിംകോടതി വിധിയോടെ ദേശീയ തലത്തിൽ തന്നെ ചർച്ചയായ വിഷയത്തിൽ വിശദമായ ചർച്ചകൾ പി.ബി യോഗത്തിൽ ഉണ്ടാകും. കേരളത്തിലെ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് പിബി യോഗത്തിന്റെ മുഖ്യ അജണ്ട. അടുമാസം 6ന് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിക്കേണ്ട, തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പിബി തയ്യാറാക്കും. പെഗസിസ് വിവാദം, കർഷക പ്രക്ഷോഭം, മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യനീക്കം എന്നിവയാണ് പിബിക്ക് മുന്നിലുള്ള മറ്റു അജണ്ടകൾ.
പെഗസിസ് ഫോൺ ചോർത്തലിൽ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ പാർട്ടി തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരായ തുടർ നീക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു അന്തിമ തീരുമാനമെടുക്കും. മമത ബാനർജിയുടെ രാഷ്ട്രീയ നീക്കങ്ങളെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ദേശീയ തലത്തിൽ ബിജെപിക്കെതിരായ മമതയുടെ നീക്കങ്ങളെ പിന്തുണക്കാമെന്ന അഭിപ്രായം നിലനിൽക്കേ, കോൺഗ്രസുമായി അടുക്കാനുള്ള നീക്കങ്ങളിൽ ബംഗാൾ ഘടകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Story Highlights: cpim polit bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here