ടോക്യോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ സ്വരേവിനു സ്വർണം

ടോക്യോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനു സ്വർണം. റഷ്യയുടെ കാരൻ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വർണമെഡലിൽ മുത്തമിട്ടത്. 1988ൽ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിൾസിൽ സ്വർണം നേടുന്ന ആദ്യ ജർമൻ താരമാണ് സ്വരേവ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനൽ പ്രവേശനം നേടിയത്. സ്പെയിൻ്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിനു കീഴടക്കിയാണ് കാരെൻ ഫൈനലുറപ്പിച്ചത്. (olympics alexander zverev gold)
1-6, 6-3, 6-1 എന്ന സ്കോറിനായിരുന്നു സെമിയിൽ സ്വരേവിൻ്റെ ജയം. നാല് പ്രധാന മേജറുകളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമ്മൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച് ആ നേട്ടത്തിലെത്താതെ മടങ്ങി. 1988ൽ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.
Read Also: ടോക്യോ ഒളിമ്പിക്‌സ് : വേഗരാജാവിനെ ഇന്നറിയാം
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിനെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കീഴടക്കിയാണ് സ്വെരെവ് സെമി പോരാട്ടം വിജയിച്ചത്.
വ്യക്തിഗത വിഭാഗത്തിനു പിന്നാലെ മിക്സഡ് ഡബിൾസിലും ജോക്കോവിച്ച് പരാജയപ്പെട്ടിരുന്നു. സെമിഫൈനലിൽ റഷ്യയുടെ അസ്ലൻ കാരത്സേവ്-എലെന വെസ്നിന സഖ്യത്തോടാണ് സെർബിയൻ ജോഡിയായ ജോക്കോവിച്ച്- നീന സ്റ്റോയനോവിച്ച് സഖ്യം കീഴടങ്ങിയത്. സ്കോർ 7-6, 7-5. ടൈബ്രേക്കറിൽ ആദ്യ സെറ്റ് കൈവിട്ട സെർബിയൻ ജോഡി കടുത്ത പോരാട്ടത്തിനു ശേഷമാണ് രണ്ടാം സെറ്റ് അടിയറ വച്ചത്.
അതേസമയം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ പിവി സിന്ധു പുറത്തായി. സെമിയിൽ പിവി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്‌പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകൾ സിന്ധുവിന് തിരിച്ചടിയായി. 21-18, 21-12 ആണ് സ്കോർനില. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പുറത്തായത്. വെങ്കല മെഡൽ പോരാട്ടം ഇന്ന് നടക്കും. ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് സിന്ധു നേരിടുക.
Story Highlights: tokyo olympics alexander zverev tennis gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here