ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം. കൊളീജിയം നിർദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരുമിച്ച് കൊളീജിയം ശുപാർശ ചെയ്യുന്നത്. ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ.
സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൊളീജിയം തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാർ സ്ഥാനക്കയറ്റ പട്ടികയിൽ ഇടം പിടിച്ചു. നിയമന പട്ടികയുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുവന്ന വാർത്തകളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read Also : പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി
സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയിൽ ഒന്നാം പേരുകാരനായി ഇടംപിടിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തു. അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെയും പട്ടികയിൽ ഉൾപ്പെടുത്തി.
Story Highlight: Govt clears all 9 names sent by Collegium