ഐപിഎലിനിടെ ദേശീയ ടീം തെരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കുന്നത് ശരിയല്ല: സഞ്ജു സാംസൺ
ഐപിഎൽ കളിക്കുന്നതിനിടെ ദേശീയ ടീം തെരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കുന്നത് ശരിയല്ലെന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. ഐപിഎലിനിടെ ആളുകൾ അതേപ്പറ്റി കൂടുതൽ സംസാരിക്കുമെന്നും എന്നാൽ താരങ്ങൾ അതേപ്പറ്റി ചിന്തിക്കുന്നത് മോശമാണെന്നും സഞ്ജു പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു മനസ്സുതുറന്നത്. (sanju samson interview ipl)
“ഐപിഎൽ ടീമിനായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കുന്നത് മോശം ചിന്താഗതിയാണ്. ആളുകൾ ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ചും, ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനെക്കുറിച്ചും ധാരാളം സംസാരിക്കും. പക്ഷേ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്നത് യഥാർത്ഥത്തിൽ ഒരു ഉപോത്പന്നമാണ്. മികച്ച പ്രകടനം നടത്തിയാൽ അവസരങ്ങളെത്തും.”- സഞ്ജു പറഞ്ഞു. ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ഈ വിഷയത്തിൽ ഏറെ ചർച്ചകൾ നടന്നിരുന്നു.
Read Also : ഐപിഎൽ; സിഎസ്കെയുടെ ആദ്യ മത്സരത്തിൽ സാം കറൻ കളിച്ചേക്കില്ല
സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക.
Story Highlight: sanju samson interview ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here