ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ
ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കെ.കെ. രമ എം.എൽ.എ ട്വന്റിഫോറിനോട് പറഞ്ഞു.
2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Read Also : കൊവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം
കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.
വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം 2014ൽ കേസിന്റെ വിധി വന്നപ്പോൾ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വർഷം കഠിന തടവും വിധിച്ചു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചന്ദ്രശേഖരൻ തന്റെ 18ാമത്തെ വയസിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഐഎമ്മിൽ സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ അടിയുറച്ച അനുഗാമിയായിരുന്നു ചന്ദ്രശേഖരൻ.
Read Also : അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; നിയമലംഘനം സ്ഥിരീകരിച്ച് കളക്ടര്‍
ചന്ദ്രശേഖരന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിൽ ആർഎംപി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്ന് കെ കെ രമ പറയുന്നു. അക്രമരാഷ്ട്രീയം വെടിയണമെന്ന ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും.
Story Highlights : K K Rama wants new prosecutor in T P Chandrasekharan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here