ഡിയോങ്ങിന് ചുവപ്പുകാർഡ്; ബാഴ്സക്ക് സമനില

ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും സമനില. ഇന്ന് കാഡിസിനെതിരെ നടന്ന മത്സരത്തിലാണ് ബാഴ്സലോണ തുടർച്ചയായ രണ്ടാം സമനില വഴങ്ങിയത്. ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. 65ആം മിനിട്ടിൽ ഡച്ച് മധ്യനിര താരം ഫ്രാങ്കി ഡിയോങ് രണ്ടാം മഞ്ഞ കാർഡ് പുറത്തായി. ലാ ലിഗയിൽ ഏഴാം സ്ഥാനത്താണ് ബാഴ്സലോണ. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ബാഴ്സക്ക് ഉള്ളത്. (barcelona drew la liga)
കാഡിസിനെതിരെ എവേ ഗ്രൗണ്ടിലായിരുന്നു ബാഴ്സയുടെ കളി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചപ്പോൾ രണ്ടാം പകുതിയിൽ കാഡിസ് മികച്ച ചില അവസരങ്ങൾ സൃഷ്ടിച്ചു. ഡിയോങ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോറ്റെ അവർ വീണ്ടും ബാഴ്സ ഗോൾമുഖം റെയ്ഡ് ചെയ്തു. എന്നാൽ, ക്രോസ് ബാറിനു കീഴിൽ ടെർ സ്റ്റേഗൻ്റെ മികച്ച സേവുകൾ ബാഴ്സക്ക് രക്ഷയാവുകയായിരുന്നു.
Read Also : കോമാനു പകരക്കാരെ തിരഞ്ഞ് ബാഴ്സലോണ; പട്ടികയിൽ സാവി ഉൾപ്പെടെ പ്രമുഖർ
അതേസമയം, പരിശീലകൻ റൊണാൾഡ് കോമാനെ ബാഴ്സലോണ പുറത്താക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ക്ലബ് ഡച്ച് പരിശീലകനെ പുറത്താക്കാനൊരുങ്ങുന്നത്. ഇതേപ്പറ്റി ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും ചില രാജ്യാന്തര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേൽക്കുന്നത്.
ബാഴ്സയുടെ മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ് ഉൾപ്പെടെ പ്രമുഖർ പകരക്കാരുടെ പട്ടികയിലുണ്ട്. ഇൻ്റർ മിലാൻ്റെ മുൻ പരിശീലകൻ അൻ്റോണിയോ കോണ്ടെ, ജർമ്മൻ സൂപ്പർ പരിശീലകൻ ജോക്വിം ലോ, ഇറ്റാലിയൻ ഇതിഹാസ താരവും യുവൻ്റസിൻ്റെ മുൻ പരിശീലകനുമായ ആന്ദ്രേ പിർലോ, അർജൻ്റൈൻ ക്ലബ് റിവർപ്ലേറ്റിൻ്റെ പരിശീലകൻ മാഴ്സലോ ഗയ്യർഡൊ, ബെൽജിയം ടീം പരിശീലകൻ റോബറോ മാർട്ടിനസ് തുടങ്ങിയവരെയൊക്കെ ബാഴ്സ പരിഗണിക്കുന്നുണ്ട്.
പരിശീലകനാവണമെങ്കിൽ ചില നിബന്ധനകൾ സാവി മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സീസണിലേക്കെങ്കിലും ബാഴ്സ കരാർ നൽകണം. ഒപ്പം, ബാഴ്സ കേളീശൈലിയുമായി ഒത്തുപോകാത്ത താരങ്ങളെ റിലീസ് ചെയ്യും. ലാ മാസിയയിൽ നിന്ന് കൂടുതൽ താരങ്ങളെ കണ്ടെത്തി അവരെ ഫസ്റ്റ് ടീമിൽ കളിപ്പിച്ച് മെച്ചപ്പെടുത്തിയെടുക്കും. എർലിൻ ഹാലൻഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കും എന്നതൊക്കെ സാവി മുന്നോട്ടുവച്ച ആശയങ്ങളാണ്.
Story Highlights: fc barcelona drew la liga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here