ഭർത്താവ് മരിച്ചതിന് പിന്നാലെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടു; നീതി തേടി യുവതി

ഭർത്താവ് മരിച്ചതിന് പിന്നാലെ ഭർത്തൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ബാലരാമപുരം പൊറ്റവിള സ്വദേശിനി ഷിബുജ കുമാരിയേയാണ് ഭർത്താവ് ഷിബുവിന്റെ കുടുംബം വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. ഷിബുജയുടെ പേരിലുണ്ടായിരുന്ന സ്ഥലവും ഭർത്താവിന്റെ സമ്പാദ്യവും ബന്ധുക്കൾ തട്ടിയെടുത്തതായും യുവതി പറയുന്നു.
ശക്തിയായി ഒരു കാറ്റ് വീശിയാൽ പറന്നു പോകുന്ന ഈ ടാർപോളിൻ മറച്ച കൂരയ്ക്കുള്ളിലാണ് ഷിബുജയെന്ന നാൽപതുകാരിയുടെ ജീവിതം. ചെറിയൊരു മഴ പെയ്താൽ കൂരയ്ക്കുള്ളിൽ വെള്ളം നിറയും. കാട് പിടിച്ച സമീപത്തെ പറമ്പിൽ നിന്ന് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഭർത്താവ് ഷിബു നാലര വർഷം മുമ്പാണ് മരിച്ചത്. പിന്നീട് ഭർത്താവിന്റെ സഹോദരിയുടെ പീഡനം സഹിക്ക വയ്യാതെ ഷിബുജ വീട് വിട്ടിറങ്ങി.
ആകെ ഉണ്ടായിരുന്ന ആശ്രയം രോഗബാധിതനായ സഹോദരനായിരുന്നു. ആറ് ദിവസം മുമ്പ് ന്യൂമോണിയ മൂർച്ഛിച്ച് അദ്ദേഹം മരിച്ചു. പോകാനിടമില്ലാതായി. വീട്ടുകാർ വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലം ഭർത്താവിന്റെ കുടുംബം തട്ടിയെടുത്തു. നിലവിൽ അടച്ചുറപ്പില്ലാത്ത ഈ പുറംപോക്കിലെ കൂരയിൽ ഒറ്റയ്ക്കാണ് ഷിബുജയുടെ ജീവിതം. ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ രാത്രിയും ഇവർ തള്ളി നീക്കുന്നത്.
തന്റെ ഏക സമ്പാദ്യമായ സ്ഥലം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പല തവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയതാണ്. നാളിതുവരെ ഫലമുണ്ടായില്ല. ഡിജിപിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയില്ല. സ്ത്രീധനമായി വാങ്ങിയ സ്വർണമടക്കം ഭർത്താവിന്റെ വീട്ടുകാർ കൈവശംവച്ചിരിക്കുന്നു എന്നാണ് യുവതി പറയുന്നത്. തനിക്ക് നീതി ലഭ്യമാക്കാൻ അധികൃതർ സഹായിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
Story Highlights: woman complaint husband family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here