ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞത്, ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല: എസ്പി എസ് ഹരിശങ്കർ ട്വന്റിഫോറിനോട്

കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുൻ കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കർ പറയുന്നു. പല തെളിവുകൾ നിരത്തിയിട്ടും കുറ്റസമ്മതം നടത്താൻ പ്രതി സൂരജ് തയാറായില്ല. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവതി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് പി എസ് ഹരിശങ്കർ ട്വന്റി ഫോറിനോട് പറഞ്ഞു.
ഇതിനിടെ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകൻ പ്രതികരിച്ചിരുന്നു . പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്ന് ഡിവൈഎസ്പി അശോകൻ പറയുന്നു. തെളിവുകൾ നിരത്തിയപ്പോൾ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്നാണ് അന്വേഷണ സംഘ ഉദ്യോഗസ്ഥൻ പറയുന്നത്. കൊലപാതകം ചെയ്ത രീതി തന്നെയാണ് കേസ് ഏറ്റെടുത്തപ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകൻ ട്വന്റിഫോറിനോട് പറഞ്ഞു.
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്നാണ് വിധി പറയുക. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.
Read Also : ‘സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ല’; ഡിവൈഎസ്പി അശോകൻ ട്വന്റിഫോറിനോട്
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.
Read Also : ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം; ഉത്രാ കേസിന് പ്രത്യേകതകൾ ഏറെ
Story Highlights: Kollam Uthra Murder Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here