മകള്‍ക്ക് നീതി കിട്ടണം; പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ കുടുംബം

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാവിധി അല്‍പസമയത്തിനകം. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും കോടതിയിലെത്തി. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. ‘സമൂഹത്തിന് മാതൃകയാകേണ്ട ശിക്ഷയാവണം പ്രതിക്ക് കൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. മകള്‍ക്ക് നീതി കിട്ടണം’. ഉത്രയുടെ അമ്മ മണിമേഖല ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന്‍ വിഷുവും പ്രതികരിച്ചു. ‘ചെയ്ത തെറ്റുകള്‍ക്ക് പരമാവധി ശിക്ഷയാണ് ലഭിക്കേണ്ടത്. നാളെ ഈയവസ്ഥ മറ്റാര്‍ക്കും വരരുത്. വധശിക്ഷയാണ് പ്രതീക്ഷിക്കുന്നത്. മറ്റെന്ത് ശിക്ഷ കൊടുത്താലും മാതൃകയാവില്ല. കുടുംബാംഗത്തിന്റെ മരണവും അതിനുപിന്നിലെ നിയമപോരാട്ടവും ഒട്ടും സുഖകരമല്ല’. ഉത്രയുടെ സഹോദരന്‍ പറഞ്ഞു.
സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
Read Also : ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഒരു കൂസലുമില്ല; ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റത് വിശദീകരിച്ച് സൂരജ്
കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Story Highlights : uthra family response, uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here