മോൻസണിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേത് എന്ന് സംശയിക്കുന്ന എല്ലുകൾ പിടികൂടി

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ ( monson mavunkal ) കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേത് എന്ന് സംശയിക്കുന്ന ( whale bones ) പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്യാമറകളിലെ ഉള്ളടക്കം ക്രൈംബ്രാഞ്ച് പരിശോധിക്കും. ഉന്നതരെ സംബന്ധിച്ച തെളിവുകൾ ക്യാമറയിൽ ഉണ്ടായിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
Read Also : മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
അതേസമയം മോൻസന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലടക്കം വിവരശേഖരണത്തിനായി മോൻസന്റെ മുൻ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടുകൾ, മോൻസന്റെ ഉന്നത ബന്ധങ്ങൾ തുടങ്ങിയവയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഇതിനിടെ ഒളിക്യാമറയിലെ വിവരങ്ങൾക്കായി മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
Story Highlights : whale bones monson mavunkal