പേരൂർക്കട ദത്ത് വിവാദം; കുഞ്ഞ് തന്റേത് തന്നെയെന്ന സൂചന ലഭിച്ചുവെന്ന് അനുപമ

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞ് തന്റേതെന്ന സൂചന ലഭിച്ചതായി അനുപമ. ഡിഎൻഎ ഫലം അനുകൂലമാണെന്നാണ് വാദം. ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. തൻ്റെ കുഞ്ഞ് തന്നെയാണെന്നാണ് വിശ്വാസം എന്നും അനുപമ പറഞ്ഞു. ഇന്ന് വൈകിട്ടോടെയോ നാളെ രാവിലെയോടെയോ ഡിഎൻഎ ഫലം ലഭിക്കുമെന്നാണ് വിവരം.
ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ സിഡബ്ല്യുസി സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികൾ. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.
ടിവി അനുപമയ്ക്കും ഷിജു ഖാനുമെതിരെ അനുപമ രംഗത്തെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിലൂടെ സിഡബ്ള്യുസി യെയും ശിശുക്ഷേമ സമിതിയെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് അനുപമ ആരോപിച്ചു. ശിശു ക്ഷേമ സമിതിയിൽ വന്നപ്പോൾ രജിസ്റ്ററിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഈ രേഖകളെല്ലാം മാറ്റി. സംസ്ഥാനത്തിന് അകത്ത് മാത്രം ദത്ത് കൊടുക്കാനുള്ള ലൈസൻസാണ് ശിശുക്ഷേമ സമിതിക്കുള്ളതെന്നും അനുപമ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അനുപമയും അജിത്തും, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിൾ നൽകിയിരുന്നു. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.
Story Highlights : adoption controversy anupama response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here