Advertisement

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവില്ല; പുതുക്കിയ കുർബാന രീതി നാളെ മുതൽ : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

November 27, 2021
Google News 2 minutes Read
same qurbana procedure for all says cardinal

സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി.

കുർബാനക്രമ ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകിയെന്ന കാര്യം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ആണ് അറിയിച്ചത്. ജനാഭിമുഖ കുർബാന തുടരാമെന്ന് മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വൈദീകർക്ക് നിർദ്ദേശം നൽകി. മാർപാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാർ ആൻറണി കരിയിൽ അറിയിച്ചു. എന്നാൽ വത്തിക്കാനിൽ നിന്ന് ഇളവ് നൽകിയിട്ടില്ലെന്നാണ് കർദിനാൾ നൽകുന്ന വിശദീകരണം. വ്യക്തിപരമായ താൽപര്യം മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർദിനാൾ വ്യക്തമാക്കി.

സിറോ മലബാർ സഭയിൽ കുർബ്ബാന ഏകീകരണം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ, മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീറോ മലബാർ സഭയിൽ ആരാധനക്രമ ഏകീകരണം നടപ്പാക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. കുർബാന ഏകീകരണം സംബന്ധിച്ച സഭയിലെ തർക്കവും അതിരൂപതയുടെ നിലപാടും മാർ കരിയിൽ, മാർപ്പാപ്പയെ ധരിപ്പിച്ചതായാണ് സൂചന. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ.ആന്റണി നരികുളവും മാർ കരിയിലിനൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിലധികം മാർപ്പാപ്പയുമായി സംസാരിച്ച ബിഷപ്പ്, അതിരൂപതയുടെ ആവശ്യം നിവേദനമായി കൈമാറിയിരുന്നു.

Read Also : എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ പ്രതിഷേധം

എല്ലാ രൂപതകളിലും ഈ ഞായറാഴ്ച മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കേണ്ടതുണ്ട്. പാലക്കാട് രൂപതയിൽ പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്ന് സർക്കുലർ ഇറക്കി. രൂപത അധ്യക്ഷൻ ബിഷപ്പ് ജേക്കബ് മനത്തോട്ടത്താണ് സർക്കുലർ ഇറക്കിയത്. കുർബാന ക്രമം സംബന്ധിച്ചും രീതി സംബന്ധിച്ചും വൈദികർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തൃശൂർ അതിരൂപതയിലും നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് സർക്കുലർ. ആർച്ച് ബിഷപ് മാർ ആഡ്രൂസ് താഴത്താണ് സർക്കുലർ ഇറക്കിയത്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ആശയ കുഴപ്പം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും വിശദീകരണമുണ്ട്.

Story Highlights : same qurbana procedure for all says cardinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here