അഞ്ച് ലക്ഷം എ.കെ 203 റൈഫിൾസ് നിർമ്മിക്കാൻ കേന്ദ്രാനുമതി
എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. എ.കെ 47 തോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും കലാഷ്നിക്കോവ് കണ്‍സോണും റോസോബോണ്‍ എക്സ്പോര്‍ട്ട്സും ചേര്‍ന്നാണ് അമേഠിയില്‍ തോക്ക് നിര്‍മ്മാണകമ്പനി സ്ഥാപിച്ചത്. കരസേനയ്ക്ക് വേണ്ടി ഏഴര ലക്ഷം എ.കെ 203 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ 2019ല്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരുന്നു. ഇതില്‍ ഒരു ലക്ഷം
തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഡിസംബർ ആറിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് എ.കെ 203 നിർമ്മാണത്തിന് അന്തിമ അനുമതി കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. പ്രതിരോധ നിര്‍മ്മാണമേഖല സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര തീരുമാനം. മൂന്ന് പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന ഇൻസാസ് റൈഫിളിന് പകരമായി എ.കെ 203 ഉപയോഗിക്കാൻ സാധിക്കും. ഭാരം കുറഞ്ഞ തോക്കിന്‍റെ ദൂരപരിധി 300 മീറ്ററാണ്.
Read Also : ബിഹാർ പിന്നിൽ നിന്നും നമ്പർ വൺ; നിതീഷിനെയും ബിജെപിയെയും പരിഹസിച്ച് തേജസ്വി യാദവ്
ഭീകര വിരുദ്ധവേട്ടക്കും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി എ.കെ 203 തോക്കുകളാണ് കരസേന ഉപയോഗിക്കുന്നത്. എ.കെ 203 തോക്കുകള്‍ വളരെ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights : AK-203 rifles to be manufactured in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here