കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം ; മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയേക്കും
കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കി. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.
എ. പ്രദീപിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
അതേസമയം കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എ എ ഐബി ടീം പരിശോധിക്കുകയാണ്.
Read Also : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും
ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബുവും അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : helicopter crash- Malayali Jawan A pradeeep’s body will be delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here