പൊതുദർശനത്തിന് റീത്ത് വേണ്ട, വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം കേൾപ്പിക്കണം: പി.ടി തോമസിന്റെ അന്ത്യാഭിലാഷം

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് ഇന്ന് രാവിലെ വെല്ലൂർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. തൻ്റെ സംസ്കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ നിർദേശം നൽകിയ ശേഷമാണ് പിടി തോമസിൻ്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സുഹൃത്തുക്കൾ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
സംസ്കാരത്തിൽ മത ചടങ്ങുകൾ ഉപേക്ഷിക്കണം. കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം സംസ്കരിക്കാൻ. ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. അന്ത്യോപചാരം സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ പതിയെ കേൾപ്പിക്കണമെന്നുമാണ് അദ്ദേഹം സുഹൃത്തുകൾക്ക് നിർദേശം നൽകിയിരുന്നത്. പി ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം ചടങ്ങുകൾ നടത്തുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
Read Also : പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്‌കാരം നാളെ
അതേസമയം അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് അൽപസമയത്തിനകം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുൻപ് പിടിയുടെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
Read Also : പി.ടി തോമസിന് വിട; ശക്തമായ നിലപാടുകളിലൂടെ സാന്നിധ്യമറിയിച്ച നേതാവ്
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പി.ടിയുടെ ഭൗതിക ശരീരവുമായി വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെടും. കൊച്ചി പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
Story Highlights : PT Thomas’ last wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here