രവി ശാസ്ത്രി കമന്ററിയിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി കമന്ററി ബോക്സിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന. സ്റ്റാർ സ്പോർട്സ് ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ‘സംതിങ് ഈസ് കുക്കിങ്’ എന്ന പേരിൽ വിഡിയോ പങ്കുവച്ച സ്റ്റാർ സ്പോർട്സ് ശാസ്ത്രി കമൻ്ററിയിലേക്ക് തിരികെയെത്തുമെന്ന കൃത്യമായ സൂചനകൾ നൽകിയിട്ടില്ല. എന്നാൽ, ശാസ്ത്രി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളി പറയുമെന്നാണ് റിപ്പോർട്ട്. (ravi shastri returning commentary)
Read Also : 2019 ലോകകപ്പ് ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു: രവി ശാസ്ത്രി
കമൻ്ററിയിൽ ഏറെ മികവ് പുലർത്തിയിരുന്ന ശാസ്ത്രി ഇന്ത്യയുടെ ശ്രദ്ധേയ പ്രകടനങ്ങളിലെല്ലാം കമൻ്ററി പറഞ്ഞിരുന്നു. 2011 ഏകദിന ലോകകപ്പ് വിജയ സമയത്തും ടി-20 ലോകകപ്പ് വിജയത്തിൻ്റെ സമയത്തും ശാസ്ത്രി ആയിരുന്നു കമൻ്ററി ബോക്സിലുണ്ടായിരുന്നത്. ഇന്ത്യക്ക് ഏകദിന ലോകകപ്പ് വിജയം നേടിത്തന്ന ധോണിയുടെ ഫിനിഷിംഗ് സിക്സറിൻ്റെ കമൻ്ററി ഏറെ പ്രശസ്തമാണ്. ഇന്ത്യൻ പരിശീലന സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഐപിഎൽ ടീമുകളിൽ ഏതിനെയെങ്കിലും ശാസ്ത്രി പരിശീലിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.
2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു എന്ന വെളിപ്പെടുത്തലുമായി ശാസ്ത്രി രംഗത്തെത്തിയത് ഏറെ ചർച്ച ആയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം. മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും ഒരാൾക്ക് പകരം ശ്രേയാസോ റായുഡുവോ ഉണ്ടാവേണ്ടതായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.
“ടീം സെലക്ഷനിൽ എനിക്ക് പങ്കില്ലായിരുന്നു. പക്ഷേ, ലോകകപ്പിന് മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. റായുഡുവോ ശ്രേയാസോ ടീമിൽ എത്തണമായിരുന്നു. ധോണി. ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നീ മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തിയതിൽ എന്ത് യുക്തിയാണ് ഉള്ളത്. പക്ഷേ, ഞാൻ സെലക്ടർമാരുടെ ജോലിയിൽ കൈകടത്തിയില്ല.”- രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായിരുന്നു. ന്യൂസീലൻഡിനെതിരെ 18 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്.
Story Highlights : ravi shastri returning commentary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here