വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കൾ ; ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വധഭീഷണി അപലപനീയമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സംഘടനാപരമായ അഭിപ്രായ വ്യതാസങ്ങൾ ഉണ്ടാകാം എന്നാൽ ഭീഷണിക്ക് കൂട്ടുനിൽക്കില്ല.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്നും വധഭീഷണി നടത്തുന്നവരെ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
തനിക്ക് വധഭീഷണിയുണ്ടായ വിവരം മലപ്പുറത്ത് ഒരു പരിപാടിക്കിടെയാണ് ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്. സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജിഫ്രി തങ്ങൾ വെളിപ്പെടുത്തിയത്.
അതിനിടെ, സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങൾക്കെതിരായ എഫ് ബി പോസ്റ്റിട്ട വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യ ഖാൻ തലയ്ക്കലിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ് നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും യഹ്‌യ ഖാനെ നീക്കം ചെയ്തതായി മുസ്‌ലിം ലീഗ് അറിയിച്ചു.
Read Also : വര്‍ക്കലയില്‍ എല്‍ഐസി ഏജന്റിന്റെ മരണം കൊലപാതകം; കടയ്ക്കാവൂര്‍ സ്വദേശി അറസ്റ്റില്‍
ജിഫ്രി കോയ തങ്ങൾക്ക് വധ ഭീഷണി എന്ന വാർത്തയ്ക്ക് താഴെയാണ് യഹ്‌യ ഖാൻ അധിക്ഷേപകരമായ കമന്റിട്ടത്. ഇതിനെ തുടർന്ന് വയനാട് എസ് കെ എസ് എസ് എഫ് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ നടപടി.
വാർത്തകളിൽ നില നിൽക്കാൻ ചില ചെപ്പടി വിദ്യകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. എന്നാൽ ഇത് ഓൺലൈൻ മാധ്യമത്തിനെതിരെ നടത്തിയ കമന്റാണ് എന്നായിരുന്നു യഹ്‌യയുടെ വിശദീകരണം. ചിലർ ഇത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : kanthapuram ap abubakar musliyar, jifri thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here