തിരുവിതാംകൂർ ദേവസ്വം ബോർഡ് എസ്‌റ്റേറ്റ് ഡിവിഷനിലെ മരാമത്ത് പ്രവർത്തനങ്ങളുടെ സുപ്രധാന ഫയലുകൾ കാണാനില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എസ്‌റ്റേറ്റ് ഡിവിഷനിൽ നടത്തിയ മരാമത്ത് പ്രവർത്തികളുടെ സുപ്രധാന ഫയലുകൾ കാണാനില്ല. മരാമത്ത് പ്രവർത്തികളുടെ 106 ഫയലുകളും എം ബുക്കുമാണ് ഓഫിസിൽ നിന്നും കാണാതായത്. 3.65 കോടി ചെലവഴിച്ച് നടത്തിയ പ്രവർത്തികളുടെ ഫയലുകളാണ് അപ്രത്യക്ഷമായതെന്ന് ഓഡിറ്റിൽ വ്യക്തമായി. 2017 വരെയുള്ള കാലത്ത് നാല് എക്‌സിക്യുട്ടീവ് എൻജീയർമാർ കരാറുകാരെ വഴിവിട്ട് സഹായിച്ച് 5.15 കോടി രൂപ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും ഓഡിറ്റിൽ കണ്ടെത്തി. ( Travancore devaswom board files missing )
എല്ലാ മരാമത്ത് പ്രവർത്തികളുടേയും ആധികാരിക രേഖയാണ് എം ബുക്ക്. ഇതിനൊപ്പം ബന്ധപ്പെട്ട ഫയൽ കൂടിയുണ്ടെങ്കിൽ മാത്രമേ മരാമത്ത് പ്രവർത്തികളിലെ ക്രമക്കേടുകൾ കണ്ടെത്താൻ കഴിയുകയുള്ളൂ. തിരിവിതാംകൂർ ദേവസ്വം ബോർഡിൽ 201011 മുതൽ 201617 വരെയുള്ള ഏഴു വർഷം എസ്‌റ്റേറ്റ് ഡിവിഷനിൽ നടത്തിയ മരാമത്ത് പ്രവർത്തികളുടെ 106 ഫയലുകളും 106 എം ബുക്കുകളുമാണ് കാണാതായത്. ഓഡിറ്റിനായി ഫയലുകളും എം ബുക്കുകളും എത്തിക്കണമെന്ന് ഫിനാൻസ് കമ്മിഷണർ നിരന്തരം ആവശ്യപ്പെട്ടൂ.
എന്നാൽ 106 ഫയലുകൾ ഒഴികെയുള്ളവയാണ് ഹാജരാക്കിയത്. ഈ ഫയലുകൾ ലഭ്യമല്ലെന്ന മറുപടിയാണ് എസ്‌റ്റേറ്റ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ഓഡിറ്റ് സംഘത്തിന് നൽകിയത്. 3.65 കോടി രൂപ ചെലവാക്കിയാണ് ഇതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഫയലുകളും എം ബുക്കും നശിപ്പിച്ചതായാണ് ഓഡിറ്റ് സംഘത്തിന്റെ വിലയിരുത്തൽ.

ഫയലുകളും എം ബുക്കും ലഭ്യമാകാത്ത പ്രവർത്തികൾ പ്രത്യേകമായി ഓഡിറ്റ് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ഇതിനു പുറമെ കരാറുകാരെ വഴിവിട്ടു സഹായിച്ചതിലൂടെ എസ്‌റ്റേറ്റ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന നാല് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാർ 5.15 കോടി രൂപ ബോർഡിന് നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റിൽ കണ്ടെത്തിയത്. കരാർ ഏറ്റെടുത്ത ശേഷം സമയബന്ധിതമായി പൂർത്തിയാക്കാതിരിക്കുക, പ്രവർത്തിയുടെ കാലാവധി നീട്ടി നൽകുക തുടങ്ങിയതിലൂടെയാണ് ഈ നഷ്ടം. കരാർ ടെണ്ടർ ചെയ്യുന്നതും കരാർ നൽകുന്നതും എം ബുക്ക് എഴുതുന്നതും മുതൽ ചെക്ക് നൽകുന്നതുവരെ ഒരേ ഉദ്യോഗസ്ഥനാണെന്നും ഓഡിറ്റിൽ കണ്ടെത്തി.
Story Highlights : Travancore devaswom board files missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here