ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഗവർണർ

നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങൾ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി വേണം എല്ലാവരും പ്രതികരിക്കാൻ. ചാൻസലർ വിവാദത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലകൾ ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. വിമർശനങ്ങൾക്ക് അതീതനാണെന്ന ധാരണ ഗവർണർ മാറ്റണം. ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെങ്കിൽ ഗവർണർ നിയമനടപടി നേരിടേണ്ടി വരും. വൈസ് ചാൻസലറുടെ ചെവിയിൽ പറയേണ്ടതല്ല നിയമ വിഷയങ്ങളെന്നും വി ഡി സതീശൻ വിമർശിച്ചു.
Read Also : ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്
ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചിരിക്കുന്നത്.
Story Highlights : arif mohammad khan on chancellor controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here