Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് പഞ്ചാബ് ലോക് കോണ്‍ഗ്രസ്

January 23, 2022
Google News 2 minutes Read
punjab lok congress

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. അമരീന്ദര്‍ സിംഗ് ആണ് പ്രഖ്യാപനം നടത്തിയത്. സ്വന്തം നാടായ പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്ന് അമരീന്ദര്‍ ജനവിധി തേടും.

ശിരോമണി അകാലി ദളിന്റെ മുന്‍ എംഎല്‍എ ഫര്‍സാന ആലം ഖാന്‍ മാലെര്‍ കൊട്‌ലയിലെ സ്ഥാനാര്‍ത്ഥിയാണ്.പട്യാല സിറ്റിങ് മേയര്‍ സഞ്ജീവ് ശര്‍മ പട്യാല റൂറല്‍ മണ്ഡലത്തില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ്. ബിജെപി – പിഎല്‍സി- അകാലി ദള്‍ സംയുക്ത് സഖ്യത്തില്‍ 37 സീറ്റുകളാണ് പിഎല്‍സിക്ക് ലഭിച്ചത്. ഇതില്‍ 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് സീറ്റുകള്‍ കൂടി വേണമെന്ന ആവശ്യവുമായി ക്യാപ്റ്റന്‍ രംഗത്തുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരുള്‍പ്പെടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ പുതിയ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് തന്റെ മുഖ്യമന്ത്രി ഭരണത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ബിജെപിയുടെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങുകയെന്ന് അമരീന്ദര്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ക്യാപ്റ്റന്റെ മണ്ഡലമായിരുന്ന പട്യാലയില്‍ നിന്ന് 72,586 വോട്ടുകള്‍ക്കാണ് അമരീന്ദര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എഎപിക്ക് അന്ന് 20000ത്തില്‍പ്പരം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. അമരീന്ദര്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രലാണ് പട്യാലയില്‍ നിന്ന് തന്നെ മത്സരിക്കാനുള്ള തീരുമാനം അറിയിച്ചത്. തന്റെ കുടുംബവുമായി പട്യാലയ്ക്ക് 300 വര്‍ഷത്തോളം നീണ്ട ബന്ധമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി പിന്തുണ നഷ്ടമായതോടെയാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. ബിജെപിയുമായും സുഖ്‌ദേവ് സിംഗ് ദിന്‍ഡ്‌സയുടെ ശിരോമണി അകാലിദള്‍ സംയുക്തുമായുള്ള സഖ്യത്തിലാണ് സിംഗ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Read Also : മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറിയില്ല, ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് 24 നോട്

1985ല്‍ തല്‍വണ്ടി സാബോയില്‍ നിന്നാണ് അമരീന്ദര്‍ ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1992-ല്‍ ഇവിടെ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചു. 1998-ല്‍ പട്യാല മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും 2002, 2007, 2012 വര്‍ഷങ്ങളില്‍ വിജയം അമരീന്ദറിനൊപ്പമായിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2014-ല്‍ അദ്ദേഹം സീറ്റ് രാജിവച്ചു. 2017 ല്‍വീണ്ടും മത്സരിച്ച് വിജയിച്ചു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് വോട്ടെണ്ണും.

Story Highlights : punjab lok congress, punjab polls 2022, amarindhar singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here