ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി അരങ്ങൊഴിയുമ്പോള്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായിക ലതാ മങ്കേഷ്‌കര്‍ വിടപറയുമ്പോള്‍ പകരംവയ്ക്കാനില്ലാത്ത ശബ്ദമാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്. പ്രായം തളര്‍ത്താത്ത ഇതിഹാസം 92ാം വയസില്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ മധുരസ്മരണങ്ങളുണര്‍ത്തുന്ന ഗാനങ്ങളാണ്.
ഇന്ത്യന്‍ സിനിമാലോകത്തെ വാനമ്പാടി. അതാണ് ലതാ മങ്കേഷ്‌കറിനെ ലോകം വിശേഷിപ്പിക്കുന്നത്. 1947 കാലഘട്ടം മുതല്‍ ഹിന്ദി സിനിമയിലെ സജീവ സാന്നിധ്യമായി. 1990ല്‍ ദേശീയ പുരസ്‌കാരം ലതാജിക്ക് ലഭിച്ചു. ഭാരത് രത്‌ന, പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി പുരസ്‌കാരങ്ങളുടെ നേട്ടം എന്നും സ്‌നേഹവായ്പുകള്‍ക്ക് പിറകെ ലതാജിക്കൊപ്പമുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ എന്നുതന്നെ പറയാം. ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും ലതാ മങ്കേഷ്‌കര്‍ നിറസാന്നിധ്യമായി പതിറ്റാണ്ടുകളോളം തിളങ്ങി.
ശാസ്ത്രീയ സംഗീതജ്ഞനായിരുന്ന പിതാവ് പണ്ഡിറ്റ് ദീനനാഥിന്റെയടക്കം സംഗീത പാരമ്പര്യം നിറഞ്ഞ കുടുംബത്തിലായിരുന്നു 1929ല്‍ ലതാ മങ്കേഷ്‌കറുടെ ജനനം. അഞ്ച് സഹോദരിമാരില്‍ മൂത്തവളായിരുന്നു.
1945ല്‍ മധുബാല അഭിനയിച്ച മഹല്‍ എന്ന ചിത്രത്തിലെ ആയേഗ ആനേവാലാ എന്ന ഗാനം ലതാ മങ്കേഷ്‌കറുടെ ആദ്യകാല ഹിറ്റായിരുന്നു. പിന്നീട് വളരെ വേഗത്തില്‍ അവിടെ നിന്ന് ലതാജിയുടെ ശബ്ദമാധുര്യവും അനശ്വര ഗാനങ്ങളും ലോകമെങ്ങും അലയടിച്ചുതുടങ്ങി. 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന മലയാള സിനിമയിലെ കദളി ചെങ്കദളി എന്ന ഗാനം ലതാജിയുടെ ശബ്ദത്തില്‍ പിറന്നതാണ്.
Read Also : ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു
പക്കീസാ, അഭിമാന്‍, അമര്‍ പ്രേം, ആന്ധി, സില്‍സില, ചാന്ദ്നി, സാഗര്‍, റുദാലി, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്നിവയാണ് ലതാ മങ്കേഷ്‌കര്‍ പാടി അവിസ്മരണീയമാക്കിയ മറ്റ് ചിത്രങ്ങള്‍. നൗഷാദ് അലിയുടെ രാഗാ ബേസ്ഡ് ആയ ഈണങ്ങള്‍ക്കും സലീല്‍ ചൗധരിയുടെ ഉല്ലാസ രാഗങ്ങള്‍ക്കും ലതാജിയുടെ കണ്ഠത്തിലെ മധുരനാദം ജീവന്‍ നല്‍കി. ആ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളൊക്കെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ എക്കാലത്തും സുവര്‍ണ ലിപികളാല്‍ സൂക്ഷിക്കപ്പെടുന്നവയാണ്.
Story Highlights: lata mangeshkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here