Advertisement

വിമതരുടെ പിന്തുണയിൽ ബിജെപി, സഖ്യത്തിനൊപ്പം കോൺഗ്രസ്; മണിപ്പൂരിൽ ആരു ജയിക്കും?

February 7, 2022
Google News 1 minute Read

5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ അന്തരീക്ഷം ഉച്ചസ്ഥായിയിലാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവയ്‌ക്കൊപ്പം മണിപ്പൂരിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27 നും രണ്ടാം ഘട്ടം മാർച്ച് 3 നുമായി നടക്കും.

ചരിത്രം പരിശോധിച്ചാൽ 1972 ജനുവരി 21 നാണ് മണിപ്പൂരിന് പൂർണ്ണ സംസ്ഥാന പദവി ലഭിക്കുന്നത്. അതുവരെ 1962ൽ കേന്ദ്രഭരണ പ്രദേശ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങളും മൂന്ന് നോമിനേറ്റഡ് അംഗങ്ങളും അടങ്ങുന്ന 33 അംഗ നിയമസഭയാണ് നിലവിൽ ഉണ്ടായിരുന്നത്. സംസ്ഥാന പദവി ലഭിച്ച ശേഷം 60 അംഗങ്ങൾ അടങ്ങുന്ന ഒരു നിയമസഭ രൂപീകരിച്ചു. ഈ നിയമസഭയിൽ 19 സീറ്റുകൾ പട്ടികവർഗക്കാർക്കും 1 സീറ്റ് പട്ടികജാതിക്കാർക്കും സംവരണം ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചത്.

നിലവിൽ സംസ്ഥാനത്ത് ബിജെപിക്ക് 31 എംഎൽഎമാരുണ്ട്. 4 എംഎൽഎമാരുള്ള എൻപിഎഫും 3 എംഎൽഎമാരുള്ള എൻപിപിയും ബിജെപിയെ പിന്തുണയ്ക്കുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇപ്പോൾ 13 എംഎൽഎമാർ മാത്രമാണുള്ളത്. ബാക്കിയുള്ള ചില എംഎൽഎമാർ ബിജെപിയിൽ ചേർന്നപ്പോൾ മറ്റ് ചിലർ സസ്‌പെൻഷനിലാണ്.

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം;

മണിപ്പൂരിൽ എല്ലാ തവണത്തേയും പോലെ ഇത്തവണയും അത്യന്തം ആവേശകരമായ തെരഞ്ഞെടുപ്പിനാണ് സാധ്യത. സംസ്ഥാന നിയമസഭയുടെ കാലാവധി 2022 മാർച്ച് 19 ന് അവസാനിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ സമയപരിധിക്ക് മുമ്പ് പുതിയ സർക്കാർ രൂപീകരിക്കും. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും ഭാരതീയ ജനതാ പാർട്ടി സഖ്യകക്ഷികളുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28 സീറ്റും ബിജെപി 21 സീറ്റും നേടിയിരുന്നു. ഇതിന് പുറമെ നാഷണൽ പീപ്പിൾസ് പാർട്ടിയും നാഗാ പീപ്പിൾസ് ഫ്രണ്ടും നാല് സീറ്റുകൾ വീതം നേടി. എൽജെപിയും ടിഎംസിയും ഓരോ സീറ്റ് വീതം നേടി. തെരഞ്ഞെടുപ്പിന് ശേഷം, ബിജെപി, നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, എൽജെപി, മറ്റ് രണ്ട് എംഎൽഎമാർ എന്നിവരുമായി ചേർന്ന് സർക്കാർ രൂപികരിച്ചു. അതിനുശേഷം എൻ ബിരേൻ സിംഗ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.

15 വർഷത്തെ നേതൃത്വത്തിന് ശേഷം കോൺഗ്രസ് ഒതുങ്ങി;

ഒക്രം ഇബോബിയുടെ നേതൃത്വത്തിൽ 2002 മുതൽ 2017 വരെ തുടർച്ചയായി 15 വർഷം കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ വോട്ട് ശതമാനം കുറഞ്ഞെങ്കിലും 15 വർഷത്തെ ഭരണ വിരുദ്ധതയ്‌ക്ക് പോലും കോൺഗ്രസിനെ അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ പാർട്ടിക്ക് പരമാവധി 28 സീറ്റുകൾ ലഭിച്ചു.

മണിപ്പൂർ സംസ്ഥാനം സ്ഥാപിതമായതിന് ശേഷം പ്രാദേശിക നേതാക്കളുടെയും പ്രാദേശിക പാർട്ടികളുടെയും സ്വാധീനമാണ് തെരഞ്ഞെടുപ്പുകളിൽ കണ്ടത്. 1972ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതിനുശേഷം 1974ലെ തെരഞ്ഞെടുപ്പിൽ മണിപ്പൂർ പീപ്പിൾസ് പാർട്ടിയുടെ 20 സ്ഥാനാർഥികൾ വിജയിച്ചു. 1980ൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഊന്നൽ നൽകുകയും 20 സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവിടെ കേന്ദ്രീകരിച്ച് കോൺഗ്രസ് സ്വന്തം തട്ടകം ഉണ്ടാക്കി തുടർച്ചയായി മൂന്ന് തവണ സർക്കാർ രൂപീകരിച്ചു. 2002, 2007, 2012 വർഷങ്ങളിൽ കോൺഗ്രസ് ഇവിടെ യഥാക്രമം 20, 30, 42 നിയമസഭാ സീറ്റുകൾ നേടിയിരുന്നു.

സംസ്ഥാന രൂപീകരണത്തിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭാരതീയ ജനതാ പാർട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. എന്നാൽ ഇതൊക്കെയാണെങ്കിലും 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാവരേയും അത്ഭുതപ്പെടുത്തി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനാകാതെ പോയ ബിജെപി ഈ തെരഞ്ഞെടുപ്പിൽ ആകെ 21 സീറ്റുകൾ നേടി കളിയാകെ തകിടം മറിച്ചു. ബിജെപി ഇവിടെ സർക്കാർ രൂപീകരിക്കുക മാത്രമല്ല, പാർട്ടിയുടെ അജണ്ട സംസ്ഥാനത്ത് സ്ഥാപിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്തു.

ബിജെപിക്ക് പുറമെ, തൃണമൂൽ കോൺഗ്രസ്, എൻസിപി, ആർജെഡി, ജെഡിയു, ഇടതുപക്ഷ പാർട്ടികൾ എന്നിവയ്ക്ക് മണിപ്പൂരിൽ കാലാകാലങ്ങളിൽ സ്വാധീനമുണ്ടെങ്കിലും മിക്ക സമയത്തും മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസിനൊപ്പം നിലകൊണ്ടു. 2017ലെ തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് പോരാട്ടം പ്രാദേശിക പാർട്ടിയും കോൺഗ്രസും തമ്മിലല്ലാതെ കോൺഗ്രസും ബിജെപിയും തമ്മിലാകുന്നത്.

ബിജെപിയുടെ വോട്ട് ഷെയർ;

2017ലെ ഈ ജയം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ച വിജയമായിരുന്നു. 28 സീറ്റുകളിൽ ബിജെപിയുടെ 28 സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി. ഇതുകൂടാതെ, ബിജെപിയുടെയും മറ്റ് പാർട്ടികളുടെയും സ്ഥാനാർത്ഥികൾ തമ്മിലുള്ള വിജയ പരാജയത്തിന്റെ വ്യത്യാസം 500 ൽ താഴെയുള്ള 5 സീറ്റുകളുമുണ്ട്. ഈ പ്രദേശങ്ങളിൽ ഉഖ്രുൽ, കാക്കിംഗ്, നംബോൾ, സഗോൾബന്ദ്, താങ്‌മെബാൻഡ് എന്നിവ ഉൾപ്പെടുന്നു.

2007ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ (34.30%) വോട്ടുകൾ ലഭിച്ചു. മണിപ്പൂർ പീപ്പിൾസ് പാർട്ടിക്ക് 15.45% വോട്ടുകൾ ലഭിച്ചു. ആകെ 5 സ്ഥാനാർത്ഥികൾ വിജയിച്ചു. 2012ൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 42.4 ശതമാനത്തിലെത്തി. പാർട്ടി 42 സീറ്റുകൾ നേടി. 2012ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു. 7 സീറ്റുകൾ നേടുകയും 17.0% വോട്ടുകളും അവർ പിടിച്ചു.

പിന്നീട് സംസ്ഥാനത്ത് വളരെയധികം രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടായി. 2014 ൽ ഒക്രം ഇബോബിയുടെ നേതൃത്വത്തിൽ മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ് പാർട്ടി (എംസിആർപി) കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. അതിനുശേഷം സംസ്ഥാനത്തെ കോൺഗ്രസ് സീറ്റുകളുടെ എണ്ണം 47 ൽ എത്തി. എന്നാൽ, 2017ലെ തെരഞ്ഞെടുപ്പിൽ കഥ നേരെ മറിച്ചാണ്, ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 35.1 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപിക്ക് 36.3 ശതമാനം വോട്ടാണ് ലഭിച്ചത്.

പ്രാദേശിക പാർട്ടികളുടെ സ്വാധീനവും സംസ്ഥാനത്ത് വലിയ തോതിൽ കണ്ടു. 2002ലെ തെരഞ്ഞെടുപ്പിൽ 31 സീറ്റുകളും 2007ൽ 20 സീറ്റുകളും 2012ൽ 13 സീറ്റുകളും 2017ൽ 10 സീറ്റുകളും പ്രാദേശിക പാർട്ടികളുടെ സ്ഥാനാർഥികൾ നേടി. ഈ പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ എൻസിപി, ടിഎംസി, ആർജെഡി, ജെഡിയു, എൽജെപി, എഫ്പിഎം, എംസിആർപി എന്നിവ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം ഉണ്ടാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെടെ അഞ്ച് ചെറിയ പാർട്ടികളുമായി സഖ്യം പ്രഖ്യാപിച്ചു. ഒരുകാലത്ത് കോൺഗ്രസ് നേതാവായിരുന്ന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഈ തെരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ പാരമ്പര്യം സംരക്ഷിക്കാൻ പോകും. സംസ്ഥാനത്ത് കോൺഗ്രസിന് വലിയ മുഖമില്ലാത്തതിനാൽ ഇത്തവണ ബിജെപി-കോൺഗ്രസ്, സ്വതന്ത്ര സ്ഥാനാർത്ഥികൾ തമ്മിലാവും മത്സരം.

വാലി vs ഹിൽ പോരാട്ടം;

താഴ്‌വരയും മലയോര മേഖലയും തമ്മിൽ നടക്കുന്ന ഈ മത്സരത്തിൽ കണക്കുകൾ ഏതു വഴിക്കും പോകാം. കേവല ഭൂരിപക്ഷം ഇല്ലെങ്കിൽ തൂക്കുസഭ ഉണ്ടായേക്കാം. സംസ്ഥാനത്തെ 60ൽ 40 സീറ്റുകളും താഴ്‌വരയിലും 20 സീറ്റുകൾ മലയോര മേഖലയിലുമാണ്. രണ്ട് മേഖലകളിലും കോൺഗ്രസിനും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും അനുകൂലമായ ഫലമാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ തവണത്തെ ഫലങ്ങളുടെ ട്രെൻഡ് നോക്കിയാൽ മലയോര മേഖലയിലും താഴ്‌വരയിലും ബി.ജെ.പി മുന്നേറ്റം കണ്ടു.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ ഉള്ളതും കോൺഗ്രസിന് എം.എൽ.എമാരെ ഒപ്പം കൂട്ടാൻ കഴിയാത്തതുമാണ് ഇതിന് പ്രധാന കാരണം. ബിജെപിയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയും സമാധാനം ഉണ്ടായിട്ടില്ലെന്നും ബിജെപി നേതാക്കൾ നിരന്തരം അവകാശപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമീണ ഭവനങ്ങൾ, ജലവിതരണം, വൈദ്യുതീകരണം, മറ്റ് പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

തൂക്കുസഭ ഉണ്ടായാൽ, എൻപിപിക്കും എൻപിഎഫിനും അതത് ശക്തികേന്ദ്രങ്ങളിൽ ആധിപത്യം തെളിയിക്കാനാകും. എൻ‌പി‌എഫിന്റെ പങ്ക് ജനവാസമുള്ള കുന്നുകളുടെ ഒരു ഭാഗത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, ഈ രണ്ട് പാർട്ടികളും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിൽ ബിജെപിക്കൊപ്പം പോയേക്കാം.

മണിപ്പൂരിലെ രാഷ്ട്രീയത്തിൽ മാടായി സമുദായം 37-ലധികം സീറ്റുകളിൽ ആധിപത്യം പുലർത്തുന്നു. മലയോര മേഖലകളിലും താഴ്‌വര പ്രദേശങ്ങളിലും നിർണായക പങ്ക് വഹിക്കുന്നത് മേടായി സമൂഹമാണ്. ഇതിനെ തുടർന്ന് 20 സീറ്റുകളിൽ നാഗ, കുക്കി ഗോത്രങ്ങൾ, ബാക്കിയുള്ള 3-4 പ്രദേശങ്ങളിൽ ‘പംഗലുകൾ’ എന്നറിയപ്പെടുന്ന സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ ആധിപത്യം പുലർത്തുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മേടായി സമുദായത്തിലേക്ക് എത്താൻ പരമാവധി ശ്രമിച്ചിരുന്നു. ഇതാണ് പാർട്ടിയുടെ സീറ്റുകളിൽ വൻ വർധനവിന് കാരണമായത്.

ഈ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ 40 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ എൻപിപിയും 20 സീറ്റുകളിൽ മത്സരിക്കും.

Story Highlights: bjp-congress-vs-independent-candidates-in-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here