Advertisement

‘രക്തം ഛർദിച്ചതിൽ ആശങ്ക വേണ്ട; സ്‌ട്രെസ് അൾസർ കാരണമാകാം’ : ഡോ.എൻ.എം.അരുൺ ട്വന്റിഫോറിനോട്

February 9, 2022
Google News 2 minutes Read
doctor about babu health

ബാബു രക്തം ഛർദിച്ചതിൽ ആശങ്ക വേണ്ടെന്ന് ഡോ.എൻ.എം.അരുൺ ട്വന്റിഫോറിനോട്. മാനസിക സമ്മർദമാകാം ആരോഗ്യനിലയിൽ മാറ്റം വരാൻ കാരണമെന്ന് ഡോക്ടർ വ്യക്തമാക്കി.

‘ബാബുവിന്റെ മുൻ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായി അറിയില്ല. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത് ബാബു നല്ല ആരോഗ്യമുള്ള വ്യക്തിയാണെന്നാണ്. അങ്ങനെയെങ്കിൽ ആരോഗ്യനിലയിലെ നിലവിലെ മാറ്റത്തിൽ അശങ്കപ്പെടേണ്ട കാര്യമില്ല. ഒരു പക്ഷേ മാനസിക സമ്മർദം അഥവാ സ്‌ട്രെസ് അൾസർ മൂലമാകാം ആരോഗ്യനിലയിൽ മാറ്റമുണ്ടാകാനും രക്തം ഛർദിക്കാനും കാരണം’- ഡോക്ടർ അരുൺ പറയുന്നു. ( doctor about babu health )

ബാബുവിന്റെ ബ്ലഡ് പ്രഷർ കുറയാൻ സാധ്യതയുണ്ടെന്നും പൾസ് റേറ്റിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പ്രതികരിച്ചു. രക്ഷാപ്രവർത്തകർ ഒആർഎസ് ലായനി ഇതിനോടകം കൊടുത്തിരിക്കും. എന്നാൽ അത് ഛർദിച്ചുപോകുകയാണെങ്കിൽ അത് ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർ അരുൺ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ടെന്നും ഡോക്ടറും ചൂണ്ടിക്കാട്ടുന്നു.

രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യൻ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തിൽ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരാണ് അവശനിലയിലായ ബാബുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് അയച്ച് നൽകിയത്. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.

വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

Story Highlights: doctor about babu health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here