‘ബാബു തന്നെയാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചത്; എങ്ങനെ കുടുങ്ങിയെന്നറിയല്ല’; സഹോദരന്‍ ഷാജി 24നോട്

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു ഇതിനുമുന്‍പും ട്രക്കിങ്ങിനായി പോയിട്ടുണ്ടെന്ന് സഹോദരന്‍ ഷാജി ട്വന്റിഫോറിനോട്. ‘ആദ്യമായിട്ടയല്ല ഇതുപോലെ പോകുന്നത്. പക്ഷേ ഇപ്പോള്‍ എങ്ങനെയാണ് കുടുങ്ങിയതെന്ന് വ്യക്തമല്ല. ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരെയാണ് ബാബു ആദ്യം വിളിച്ചത്. അതിനുശേഷം എന്നെ നാട്ടുകാരാണ് വിളിച്ചറിയിച്ചത്’. ഷാജി പറഞ്ഞു. അതേസമയം രക്ഷാദൗത്യ സംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കാലാവസ്ഥ എത്രത്തോളം അനുകൂലമാകുമെന്നറിയില്ലെന്നും ഷാഫി പറമ്പില്‍ എംഎഎല്‍എ 24നോട് പ്രതികരിച്ചു.
ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് സ്പെഷ്യല്‍ ഡ്രോണുകള്‍ നാളെ രാവിലെയെത്തും. ചെന്നൈയില്‍ നിന്നാണ് ഡ്രോണുകളെത്തിക്കുന്നത്. യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമുകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ആദ്യം ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി മാധ്യമങ്ങളോട് പറഞ്ഞു. ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം നാളെയെന്ന് കളക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഎഫ് സംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും പോയിട്ടുണ്ട്. എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഘട്ടങ്ങളെന്ന് തീരുമാനിക്കും. നാളെ പുലര്‍ച്ചെ നടപടികള്‍ തുടങ്ങും. എയര്‍ലിഫ്റ്റിങ് ഇപ്പോള്‍ പരിഗണനയിലില്ല. ഓപ്പറേഷനില്‍ പ്രതീക്ഷയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
രക്ഷാദൗത്യത്തിന് ബംഗളൂരുവില്‍ നിന്ന് കമാന്‍ഡോസ് മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബംഗളൂരു യെലഹങ്ക വിമാനത്താവളത്തില്‍നിന്ന് എഎന്‍-32 വിമാനമാണ് സുലൂരിലേക്ക് തിരിച്ചത്. സുലൂരില്‍ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.
Read Also : വെള്ളവും ഭക്ഷണവുമില്ലാതെ 33 മണിക്കൂർ; രക്ഷകരെ കാത്ത് ബാബു
ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 9 അംഗ സംഘമാണ് ദൗത്യത്തിനൊപ്പം ചെറാട് എന്‍ഡിആര്‍എഫ് സംഘവും കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും മലമ്പുഴയിലെത്തിയിട്ടുണ്ട്.
Story Highlights: malampuzha trucking, babu, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here