മണല്‍ഖനന കേസ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
അനധികൃത മണല്‍ ഖനനക്കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 3നാണ് ഭൂപീന്ദര്‍ സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ഇഡി കസ്റ്റഡിയിലെടുക്കുകയും ഇന്ന് വരെ കസ്റ്റഡി നീട്ടുകയുമായിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സി ഭൂപീന്ദര്‍ സിംഗിന്റെ ബിസിനസ്സ് പങ്കാളികള്‍ക്കൊപ്പം സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. മൊഹാലി, ലുധിയാന, ഫത്തേഗഡ് സാഹിബ്, രൂപ്നഗര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ജനുവരി 18, 19 തീയതികളില്‍ നടത്തിയ റെയ്ഡുകളില്‍ ഭൂപീന്ദറില്‍ നിന്നും പങ്കാളി സന്ദീപ് കുമാറില്‍ നിന്നും 10 കോടി രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
Read Also : പഞ്ചാങ്കം 2022; യുപിയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കും
ഭൂപീന്ദര്‍ സിംഗ്, കുമാര്‍, കുദ്രത് ദീപ് സിംഗ് എന്നിവര്‍ 33.33% വീതം ഓഹരികളോടെ പ്രൊവൈഡര്‍ ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം 2018-ല്‍ സ്ഥാപിച്ചതായും ഏജന്‍സി ആരോപിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2019-2020ല്‍ സ്ഥാപനത്തിന് 18.77 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.
Story Highlights: Illegal mining case, punjab, charanjit singh channi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here