Advertisement

‘ബ്ലാക് മെയില്‍ രാഷ്ട്രീയമാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന്?’; വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍

February 19, 2022
Google News 1 minute Read

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമേ പതിവുള്ളൂവെന്നും എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഗവര്‍ണര്‍ മറുപടി പറഞ്ഞു. താന്‍ ബ്ലാക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന് എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ മേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനപ്രയാസവുമില്ലെന്നും താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങാന്‍ പാടില്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഈ നിലപാട് സി പി ഐ ഇന്നലെത്തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നല്ല ആലങ്കാരികമായി ഈ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സി പി ഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമന വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് എക്‌സിക്യൂട്ടീവിന്റെ അധികാരപത്തില്‍പ്പെട്ട കാര്യങ്ങളാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയിലെ യാത്രയിലുള്‍പ്പെടെ ഗവര്‍ണര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് ഞങ്ങള്‍ ചോദിച്ചില്ലല്ലോ. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകൡ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Story Highlights: governor reply to kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here