കിഴക്കമ്പലം ദീപു കൊലക്കേസ്; രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കിഴക്കമ്പലം ദീപു കൊലക്കേസില്‍ രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഐഎം പ്രവര്‍ത്തകരായ പ്രതികളെയാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിനെ മരണത്തിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദീപുവിന്റെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയില്‍ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിന്‍ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം മൂര്‍ഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ പറയുന്നു. ദീപു ട്വന്റി-20 പ്രവര്‍ത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്ഐആറില്‍ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സൈനുദീനാണ്. തടയാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ക്ക് നേരെയും പ്രതികള്‍ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്ഐആറില്‍ പറയുന്നു.
Story Highlights: Deepu murder case; Two suspects were remanded in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here