അമേരിക്കയുടേത് പിന്മാറ്റമല്ല, നയതന്ത്രം…! ഒഴിവാക്കുന്നത് ലോകമഹായുദ്ധം
യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന അമേരിക്കന്‍ നിലപാട് യുക്രൈനെ ഞെട്ടിച്ചെങ്കിലും അമേരിക്കയുടെ പിന്മാറ്റത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. അമേരിക്ക നേരിട്ട് റഷ്യയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജോ ബൈഡന്‍ ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് പെന്റഗണ്ണും സ്വീകരിച്ചത്. റഷ്യയും അമേരിക്കയും രണ്ട് ആണവശക്തിയാണ്. ഈ രണ്ടു ശക്തികള്‍ നേര്‍ക്കു നേര്‍ വന്നാല്‍ ലോകമഹായുദ്ധമാണ് ഉണ്ടാകുക. അതൊഴിവാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പരോക്ഷമായ സഹായം യുക്രൈന് ചെയ്തുകൊടുക്കുകയെന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
Read Also : 9000 വർഷം പഴക്കമുള്ള ആരാധനാലയം; ജോർദാൻ മരുഭൂമിയിൽ കണ്ടെത്തിയ പുതിയ അവശേഷിപ്പുകൾ…
ഏകദേശം 6000ത്തോളം അമേരിക്കക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് ഒരാഴ്ച മുന്‍പ് അമേരിക്കന്‍ ഡിപ്പാര്‍ട്ടമെന്റ് ഒഫ് ഹോംലാന്റ് സെക്യൂരിറ്റി വിലയിരുത്തിയത്. ഇവരെ പോലും രക്ഷിക്കാന്‍ സൈന്യത്തെ അയക്കില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതെല്ലാം തന്നെ റഷ്യയുമായുള്ള നേരിട്ടുള്ള യുദ്ധം അമേരിക്ക ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.
സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ വരുതിയിലാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ അമേരിക്ക സ്വീകരിക്കുന്നത്.യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിക്കുന്നു.
Story Highlights: America’s diplomacy, not retreat! Excluding World War II
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here