വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്റ്റാലിന്‍
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയിലെ കുട്ടികള്‍ എന്തിനാണ് യുക്രൈന്‍ പോലുള്ള ചെറിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന് പോകുന്നതെന്ന്് ചോദിക്കേണ്ട സമയമല്ലിത്. ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് തിരുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ യോഗ്യതാ പരീക്ഷകള്‍ വിജയിക്കാത്തവരാണ് വിദേശത്ത് മെഡിസിന് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരുമെന്ന കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അഭിപ്രായമാണ് സ്റ്റാലിന്‍ പരാമര്‍ശിച്ചത്. ഇത്തരം കാര്യങ്ങള്‍ പറയേണ്ട സമയമാണോ ഇതെന്നും സ്റ്റാലിന്‍ ചോദിച്ചു.
Read Also : ക്വാഡ് ഉച്ചകോടി ഇന്ന്; ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും
യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിക്ക് പ്ലസ് ടു പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും നീറ്റ് പരീക്ഷയില്‍ വിജയിക്കാനായില്ലെന്നും ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ നീറ്റ് പരീക്ഷ തടസമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
‘ മെഡിക്കല്‍ സീറ്റിനായി ചെലവഴിക്കാന്‍ അധികം പണമില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് നീറ്റ് പരീക്ഷ റദ്ദാക്കണം. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും നീറ്റ് സംബന്ധിച്ച തന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദരിദ്രരും സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് ലഭിക്കാന്‍ നീറ്റ് തടസമാണ്.’- സ്റ്റാലിന്‍ വ്യക്തമാക്കി.
Story Highlights: Stalin called on the central government to focus on the rescue mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here