ഉത്തരാഖണ്ഡിൽ ബിജെപി തുടരുമെന്ന് എക്സിറ്റ് പോൾ; ശക്തമായ മത്സരമെന്ന് പ്രവചനം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് വരിക. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ. ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്നറിയാം. ഫലപ്രഖ്യാപനത്തിനു മുൻപുള്ള എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്കാണ് സാധ്യത കൂടുതൽ. ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യുപിയിലടക്കം നാല് സംസ്ഥാനങ്ങളിൽ വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ആം ആദ്മി പഞ്ചാബിലും കോൺഗ്രസ് ഗോവയിലും പ്രതീക്ഷ വെക്കുന്നു.
ഉത്തരാഖണ്ഡിൽ ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ശക്തമായ പോരാട്ടം നടക്കുമെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപി തുടരും. രണ്ട് പാർട്ടികളിലും വിമത സ്വരങ്ങളുണ്ടായിരുന്നു. കോൺഗ്രസിൽ ഇത് അല്പം കൂടുതലായിരുന്നു.
4 വാഗ്ധാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം നൽകുന്ന ന്യായ് സ്കീം, 4 ലക്ഷം പേർക്ക് ജോലി, 500 രൂപയിൽ താഴെ ഗ്യാസ് സിലിണ്ടർ, വീട്ടുവാതിൽക്കൽ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. ഏകീകൃത സിവിൽ കോഡായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ധാനം. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
Read Also : ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക്; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ
സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാർട്ടിയുടേത്.
Story Highlights: uttarakhand exit poll bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here