ആറ്റിങ്ങലിൽ സമരാനുകൂലികൾ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു

ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസ് സമരാനുകൂലികൾ തടഞ്ഞു. കല്ലമ്പലത്ത് നിന്നും രോഗിയുമായി മെഡിക്കൽ കോളജിൽ പോയി മടങ്ങുമ്പോഴാണ് ആറ്റിങ്ങൽ വച്ച് സമരാനുകൂലികൾ വാഹനം തടഞ്ഞത്. ആംബുലൻസ് ഡ്രൈവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
തിരുവനന്തപുരത്ത് സമരാനുകൂലികൾ വാഹനങ്ങൾ വഴിതടയുകയും, ജോലിച്ചെയ്യുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് വൈകീട്ട് വെമ്പായത്ത് കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. പാപ്പനംകോട് കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മർദനമേറ്റു. കണ്ടക്ടറുടെ ദേഹത്ത് സമരാനുകൂലികൾ തുപ്പി. കളിയിക്കാവിളയിലേക്ക് പോയ ബസ്സ് ജീവനക്കാർക്കാണ് ക്രൂരമായ മർദനമേറ്റത്.
‘ക്യാൻസർ പേഷ്യന്റ് ഉൾപ്പെടെയുള്ളവരുമായാണ് ബസ് പോയത്. ആർസിസിയിൽ നിന്ന് ചികിത്സയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോകേണ്ട കുട്ടിയുൾപ്പെടെയുള്ള രോഗികളുമായാണ് ബസ് പോയത്. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. സമരക്കാർ വന്ന് ഡോർ തുറന്ന് എന്നെ കുറേ ഉപദ്രവിച്ചു. ബെൽറ്റ് പിടിച്ച് വലിച്ച് താഴെയിടാൻ നോക്കി. ഞാൻ താഴെ വീണിരുന്നുവെങ്കിൽ എന്റെ കുടുംബത്തിന് എന്നെ നഷ്ടപ്പെട്ടേനെ’- കെഎസ്ആർടിസി ജീവനക്കാരൻ പറയുന്നു.
Read Also : പാർക്കിംഗിനെ ചൊല്ലി തർക്കം; കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
അപകടത്തിൽ കണ്ടക്ടറുടേയും ഡ്രൈവറുടെയും കൈയ്ക്കും കാലിനും പരുക്കേറ്റു. സമരാനുകൂലികൾ അസഭ്യം പറയുകയും കൊടികെട്ടിയ വടികൊണ്ട് അടിക്കുകയും ചെയ്തുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
സംസ്ഥാന സർക്കാർ ഇന്നലെ വൈകീട്ടോടെയാണ് പണിമുടക്കിൽ ഡയസ്‌നോൺ പ്രഖ്യാപിച്ചത്. പണിമുടക്കുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡയസ്‌നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൈമാറി. അതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
Story Highlights: ambulance stopped by protestors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here