ഇന്നത്തെ പ്രധാന വാർത്തകൾ (16-04-2022)
പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു ( news round up april 16 )
പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം.
കേരളം ഗുണ്ട കോറിഡോറായി മാറി: വി.ഡി.സതീശന്‍
കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. പൊലീസ് നോക്കുകുത്തി നില്‍ക്കുന്നുവെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.
സുബൈർ കൊലപാതകം: നിർണായക ശബ്ദരേഖ 24ന്
സുബൈർ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ ട്വന്റിഫോറിന്. സുബൈർ കൊലപാതകത്തിൽ അലിയാരിനോട് രമേശ് കാർ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചത്. അമ്പലത്തിൽ പോകാൻ ഒരു ദിവസത്തേക്ക് കാർ വേണമെന്ന് പറഞ്ഞാണ് രമേശ് വിളിച്ചത്. വ്യാഴാഴ്ചയാണ് രമേശ് വാഹനം ആവശ്യപ്പെട്ടത്. മഴയായതിനാൽ രാവിലെ എടുക്കാമെന്ന് രമേശ് പറയുന്നതും ശബ്ദരേഖയിലുണ്ട്.
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക്കേസ് അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുന്നു. സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ ഇരട്ടക്കുളം തെരുവില്‍ വച്ച് വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം. സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു തുടങ്ങി അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഇവര്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ നീക്കത്തിലേക്കാണ് അന്വേഷണ സംഘം കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പൊലീസിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ഇവരുടെ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ഇപ്പോള്‍ അന്വേഷണ വിധേയമാക്കികൊണ്ടിരിക്കുകയാണ്.
കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; സുബൈർ വധത്തിൽ പുതിയ വെളിപ്പെടുത്തൽ
പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതിൽ പുതിയ വെളിപ്പെടുത്തൽ. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം നൽകിയതെന്ന് കാർ ഉപയോഗിച്ചിരുന്ന അലിയാർ. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടിയിരുന്നതായും അലിയാർ 24 നോട്.
സുബൈർ വധം: കാർ സഞ്ജിത്തിൻ്റേത് തന്നെയെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തി
പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് ഭാര്യ അർഷിക. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും അർഷിക 24 നോട് പറഞ്ഞു.
ലക്ഷ്യം കൈവരിക്കാതെ സംസ്ഥാന കോണ്‍ഗ്രസ് അംഗത്വ വിതരണം കാമ്പയിന്‍
ലക്ഷ്യം കൈവരിക്കാതെ സംസ്ഥാന കോണ്‍ഗ്രസ് അംഗത്വ വിതരണ കാമ്പയിന്‍. സമയം നീട്ടി നല്‍കിയിട്ടും 50 ലക്ഷം ആളുകളെ ചേര്‍ക്കുമെന്ന കെപിസിസി പ്രഖ്യാപനം നടപ്പായില്ല. കേരളത്തിനായി ഹൈക്കമാന്‍ഡ് അനുവദിച്ച അധിക സമയം ഇന്നലെ അവസാനിച്ചിരുന്നു. കെപിസിസിക്ക് ഇതുവരെ ചേര്‍ക്കാനായത് 35 ലക്ഷത്തില്‍ താഴെ ആളുകളെ മാത്രമാണ്. ബൂത്ത് തല പ്രവര്‍ത്തനം സജീവമല്ലാത്തതാണ് തടസമായതെന്നാണ് വിലയിരുത്തല്‍.
Story Highlights: news round up april 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here