തീപിടുത്തം: ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത് വിലക്കിയിട്ടില്ല; വാര്‍ത്ത തള്ളി കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടുത്തമുണ്ടാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ നടപടി സ്വീകരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത് വിലക്കുന്നത് അടക്കമുള്ള നടപടികളൊന്നും തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത്തരം യാതൊരു നിര്‍ദേശവും തങ്ങള്‍ നല്‍കിയിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വാസ്തവവുമായി ബന്ധമില്ല. ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുിന്നു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്നലെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രം വാഹനനിര്‍മാതാക്കളെ അറിയിച്ചതായും വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരിക്കുന്നത്. തീപിടിച്ച വാഹനങ്ങളില്‍ ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നീ പ്രമുഖ കമ്പനികളുടെ വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
Story Highlights: government on new electric scooter model launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here