കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് ഇന്ന് തുടക്കമാകും
കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഗെയിംസ് ഉദ്ഘാടനം ചെയ്യും. 24 മത്സര ഇനങ്ങളിലായി 7000 കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്.
കേരള ഗെയിംസ് 2022 നെ വരവേൽക്കാൻ നാടും നഗരവും ഉണർന്നു കഴിഞ്ഞു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന കായിക മാമാങ്കത്തിലെ മത്സരങ്ങൾ നാളെയാണ് ആരംഭിക്കുക. അത്‌ലറ്റിക്സും അക്വാട്ടിക്സും ഉൾപ്പെടെ 24 കായിക ഇനങ്ങളാണ് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ 20 ഇനങ്ങളിലെയും മത്സരങ്ങൾ തിരുവനന്തപുരത്താണ് നടക്കുക.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിങ് പൂൾ, സെൻട്രൽ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ് തുടങ്ങിയ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഹോക്കി, കബഡി മത്സരങ്ങൾക്ക് കൊല്ലവും ഫുട്ബോളിന് എറണാകുളവും വേദിയാകും. കോഴിക്കോട് വടകരയിലാണ് വോളിബോൾ മത്സരങ്ങൾ. 14 ജില്ലകളിൽ നിന്നായി ഏഴായിരം താരങ്ങളാണ് കായിക മാമാങ്കത്തിന്റെ ഭാഗമാവുക.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഗെയിംസിന്റെ ഭാഗമായി ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഗെയിസ് എക്സ്പോയ്ക്കും തുടക്കമായി. മെയ് 10നാണ് പ്രഥമ കേരള ഗെയിംസ് സമാപിക്കുക.
Story Highlights: kerala games start today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here