വരാൻ പോകുന്ന പൂരങ്ങളിൽ അടുത്ത് നിന്ന് വെടിക്കെട്ട് കാണാൻ സംവിധാനമൊരുക്കും; സുരേഷ് ഗോപി
സുപ്രിംകോടതി തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നതിനാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇനി വരാൻ പോകുന്ന പൂരങ്ങളിൽ സുരക്ഷ ഉറപ്പാക്കി അടുത്ത് നിന്ന് വെടിക്കെട്ട് കാണാനുള്ള സംവിധാനമൊരുക്കുമെന്നും സുരേഷ് ഗോപി എം.പി. അടുത്ത വർഷം മുതൽ ബാരിക്കേഡ് സംവിധാനമൊരുക്കി സാങ്കേതിക കാര്യങ്ങൾ കൃത്യമായി പാലിച്ച് വെടിക്കെട്ട് നടത്തണം. ഇത്തവണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ആസ്വദിക്കാവൂ. ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത തരത്തിൽ വേണം വെടിക്കെട്ട് നടത്താനെന്നും അദ്ദേഹം വ്യക്തമാക്കി. ( Suresh Gopi arrives at Thrissur Pooram )
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന്റെ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റം ഇത്തവണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വെടിക്കെട്ടും തൃശൂർ പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കും. ഇത്തവണ വെടിക്കെട്ടിന് ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പെസോ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വെടിക്കട്ട് നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രമുണ്ടാകും.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന്‍റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. എന്നാൽ സ്വരാജ് റൗണ്ടില്‍നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസിവ് കേരള മേധാവി ഡോ.പി.കെ.റാണ വ്യക്തമാക്കി.
Story Highlights: Suresh Gopi arrives at Thrissur Pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here