Advertisement

മുഖ്യമന്ത്രിയെ പുലഭ്യം പറയാനാണ് കെ സുധാകരന്റെ ശ്രമം, ഇതുനാക്കുപിഴയല്ല; എം സ്വരാജ്

May 18, 2022
Google News 1 minute Read
swaraj m

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം നാക്കുപിഴയല്ലെന്ന് എം. സ്വരാജ്. കെ സുധാകരൻ നടത്തിയത് വിമർശനമല്ല. ബോധപൂർവം മുഖ്യമന്ത്രിയെ പുലഭ്യം പറയാനാണ് കെ സുധാകരന്റെ ശ്രമം. സുധാകരനെതിരെ നടപടിയെടുക്കുമോയെന്ന് കോൺ​ഗ്രസ് വ്യക്തമാക്കണം. രാഹുൽ ​ഗാന്ധിയെയും സോണിയാ ​ഗാന്ധിയെയും ഇത്തരത്തിലാണോ സുധാകരൻ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാൽ മാത്രമേ കോൺ​ഗ്രസ് പാർട്ടി നടപടിയെടുക്കുകയുള്ളൂവെന്നും എം സ്വരാജ് പരിഹസിച്ചു.

മുഖ്യമന്ത്രി നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും വിശദീകരിച്ച് കെ സുധാകരന്‍ രം​ഗത്തെത്തി. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നുന്നെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെ കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Read Also:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എം. സ്വരാജ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ചങ്ങല പൊട്ടിയ നായ എന്ന പ്രയോഗം സംസ്‌കാര ശൂന്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കെ സുധാകരനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു.

തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും ആവർത്തിച്ചിരുന്നു. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറ‍‍ഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർ​ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ ജാതി പറ‍ഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.

Story Highlights: M Swaraj criticizes K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here